UAE ക്കാർക്ക് ഇനി വളരെ കുറഞ്ഞ ചിലവിൽ നാട്ടിലെത്താനുള്ള വഴിയിതാ...
യു എ ഇയില്‍ നിന്നും നേരിട്ടല്ലാതെ കുറഞ്ഞ നിരക്കില്‍ മസ്കത്ത് വഴി കേരളത്തിലെ ഏത് എയർപോർട്ടിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ യു എ ഇയില്‍ കേരളത്തിലേക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്കിന്റെ മൂന്നിലൊന്ന് നല്‍കിയാല്‍ മതിയെന്നതാണ് മസ്കത്ത് വഴിയുള്ള യാത്രയുടെ പ്രത്യേകത.
അബുദാബിയില്‍ നിന്നും കൊച്ചി വഴി നാട്ടിലേക്ക് പോയി ഒഗസ്റ്റ് എട്ടിന് തിരിച്ചെത്താന്‍ നാലംഗ കുടുംബത്തിന് 12468 ദിർഹമാണ് ടിക്കറ്റ് ഇനത്തില്‍ നല്‍കേണ്ടത്. അതായത് 2.68 ലക്ഷം രൂപ. നേരിട്ടുള്ള വിമാനങ്ങള്‍ വഴിയല്ലാത്തെ മറ്റ് സെക്ടർ വഴി പോകുന്നതിനാണ് ഇത്രയും വലിയ നിരക്ക് ഈടാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
യു എ ഇയില്‍ നിന്നും നാട്ടിലേക്ക് ടിക്കറ്റ് എടുക്കാതെ ബസില്‍ യു എ ഇയില്‍ നിന്നും മസ്കത്തില്‍ എത്തി അവിടുന്ന കേരളത്തിലേക്കു വിമാനത്തിൽ പോകുന്നതിനു വീസ ഉൾപ്പെടെ ശരാശരി 900 ദിർഹമേ വരികയുള്ളു. ബസിന് പകരം യു എ ഇയില്‍ നിന്നും മസ്കത്തിലേക്ക് വിമാനത്തിന് വന്നാലും വലിയ തുക യാത്രക്കൂലിയിനത്തില്‍ ലാഭിക്കാന്‍ സാധിക്കും. അബുദാബിയിൽ നിന്ന് വിസ് എയറിൽ മസ്കത്തിലേക്കു 120 ദിർഹത്തിൽ താഴെയാണു ശരാശരി ടിക്കറ്റ് നിരക്ക്.
ഓഫർ നിരക്കില്‍ ചില ദിവസങ്ങളില്‍ 79 ദിർഹത്തിനും യു എ ഇ - മസ്കത്ത് ടിക്കറ്റ് ലഭിക്കും. ലഗേജ് ഇല്ലാതെയാണ് ഈ ആനുകൂല്യം. ഒരു മണിക്കൂറാണ് വിമാന യാത്രക്ക് എടുക്കുന്ന സമയം. ഉയർന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഓൺഅറൈവൽ വീസയും ലഭിക്കുന്നതിനാൽ നിരക്ക് വീണ്ടും കുറയും. ദുബായ് ദെയ്റയിൽ നിന്ന് ഒമാനിലേക്ക് ബസിനു 100 ദിർഹമാണു നിരക്ക്. യാത്രക്ക് 5 മണിക്കൂർ സമയെടുക്കും
മസ്കത്തില്‍ നിന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളത്തിലേക്കു വിമാന സർവീസുണ്ട്. പ്രമുഖ വിമാനകമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ ഫസ്റ്റ് തുടങ്ങി ഇന്ത്യൻ വിമാനങ്ങൾ മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് ശരാശരി 700 ദിർഹമ്മാണ് ഈടാക്കുന്നത്. പെരുന്നാള്‍ ദിനത്തോട് അനുബന്ധിച്ച് മാത്രമാണ് ടിക്കറ്റില്‍ അല്‍പ്പം വർധനവുള്ളത്.
ഒരാഴ്ചയ്ക്കിടെ അഞ്ഞൂറു പേർ ഒമാൻ വഴി യാത്ര ചെയ്തത് യാത്രക്കൂലിയിനത്തില്‍ ലാഭമുണ്ടാക്കിയെന്നാണ് ട്രാവൽ ഏജൻസികളും സൂചിപ്പിക്കുന്നത്. മധ്യവേനൽ അവധിക്കു സ്കൂളുകൾ അടച്ചതിനാൽ കുടുംബസമേതം പോകുന്നവരാണു കൂടുതലും. യാത്രക്കൂലി ഇനത്തിലെ ലാഭത്തോടൊപ്പം ഓമാനിലെ കാഴ്ചകളും കാണാന്‍ സാധിക്കുമെന്നാണ് പ്രത്യേകത.
إرسال تعليق