ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ഉടമയായ മുകേഷ് അമ്പാനി എതിരാളികൾക്ക് മുന്നറിയിപ്പു മായി രംഗത്ത്.ലോകത്തെ ഏറ്റവും വലിയ രണ്ടു ടെക്‌നോളജി കമ്പനികളായ ഫെയ്‌സ്ബുക്കിന്റെയും റിലയന്‍സ് ജിയോയുടെയും മേധാവികള്‍ കഴിഞ്ഞ ദിവസം 'ഫെയ്‌സ്ബുക് ഫ്യുവല്‍' എന്ന പരിപാടിയില്‍ പരസ്പരം സംസാരിച്ചു. മാര്‍ക്ക് സക്കര്‍ബര്‍ഗും മുകേഷ് അംബാനിയും ജിയോയും വാട്‌സാപും ഒത്തു പ്രവര്‍ത്തിക്കുന്ന കാര്യത്തെക്കുറിച്ചാണ് സംസാരിച്ചത്. വാട്‌സാപ്പിന് ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ജിയോയ്ക്ക് ഇന്ത്യയില്‍ കോടക്കണക്കിന് ഉപയോക്താക്കളുണ്ടെന്നും അംബാനി പറഞ്ഞു. എന്നു പറഞ്ഞാല്‍ ജിയോ ഡിജിറ്റല്‍ കണക്ടിവിറ്റി കൊണ്ടുവരുന്നു. വാട്‌സാപ് പേയിലുടെ സമ്പര്‍ക്കം പുലര്‍ത്തലും സാധ്യമാകുന്നു. ജിയോ മാര്‍ട്ട് ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ഇടങ്ങളില്‍ സമാനതകളില്ലാത്ത റീട്ടെയില്‍ അവസരങ്ങളൊരുക്കുന്നു. ഇതിന്റെ ഭാഗമാകുക വഴി ചെറിയ ഗ്രാമങ്ങളില്‍ പോലുമുള്ള കടകള്‍ക്ക് ഡിജിറ്റലാകാനുള്ള അവസരമൊരുങ്ങുന്നു. ഇക്കാര്യത്തില്‍ ലോകത്തെ മറ്റാരുടെയും ഒപ്പമാകാന്‍ ഇത് ചെറുകിട കടക്കാരെ പോലും ശാക്തീകരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
ജിയോ വാട്‌സാപ് പങ്കാളിത്തത്തെക്കുറിച്ചു കൂടാതെ, സക്കര്‍ബര്‍ഗും അംബാനിയും ഫെയ്‌സ്ബുക്ക് ജിയോ പ്ലാറ്റ്‌ഫോംസില്‍ ഇറക്കിയിരിക്കുന്ന നിക്ഷേപത്തെക്കുറിച്ചും സംസാരിച്ചു. ജിയോ പ്ലാറ്റ്‌ഫോംസിന്റെ 9.99 ശതമാനം ഓഹരിക്കായി ഫെയ്‌സ്ബുക് 5.7 ബില്ല്യന്‍ ഡോളറാണ് നല്‍കിയിരിക്കുന്നത്. അടുത്തതായി തങ്ങള്‍ 60 ദശലക്ഷത്തോളെ വരുന്ന ഏറ്റവും ചെറിയ കടകള്‍ മുതലുള്ള ബിസിനസ് സ്ഥാപനങ്ങളെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ശ്രമിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം, ജിയോ മാര്‍ട്ടിന് കൂടുതല്‍ പ്രചാരം നല്‍കാനും ഇരു കമ്പനികളും ശ്രമിക്കുമെന്നും അവര്‍ അറിയിച്ചു.
എന്തുകൊണ്ടാണ് ഇരു കമ്പനികളും സഖ്യത്തിലായത് എന്നതിനെക്കുറിച്ചും മേധാവികള്‍ മനസ്സു തുറന്നു. ഫെയ്‌സ്ബുക് ചെറിയ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ് നടക്കുന്നത്. കാരണം ഇവിടെയുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടുവരുന്ന കാര്യത്തില്‍ നല്ല റോള്‍ ഉണ്ടായിരിക്കും. അവയ്ക്കു വേണ്ട മികച്ച സജ്ജീകരണങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. അതാണ് തങ്ങള്‍ ജിയോയുമായി സഖ്യത്തിലാകാനുള്ള ഒരു കാര്യം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇന്റര്‍നെറ്റിലെത്തിച്ച കമ്പനിയാണ് ജിയോ. അത് വ്യവസായ സംസ്‌കാരം വളര്‍ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്ഡൗണിനിടയില്‍ പോലും തങ്ങളുമായി സഖ്യത്തിലാകാന്‍ വന്ന സക്കര്‍ബര്‍ഗിനെ അനുമോദിച്ചാണ് അംബാനി തുടങ്ങിയത്. സക്കര്‍ബര്‍ഗ് നടത്തിയ നിക്ഷേപമാണ് പുതിയ നീക്കത്തിനു തുടക്കം കുറിച്ചതെന്ന് പറയാന്‍ തനിക്ക് ഒരു മടിയുമില്ലെന്ന് അംബാനി പറഞ്ഞു. സക്കര്‍ബര്‍ഗ് ഇറക്കിയ നിക്ഷേപം ജിയോയ്ക്കു മാത്രമല്ല ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു ഗുണകരമായെന്നും അംബാനി പറഞ്ഞു. ഇന്ത്യന്‍ എഫ്ഡിഐയുടെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കും ജിയോയും തമ്മിലുള്ള പങ്കാളിത്തം ഇന്ത്യയ്ക്കും, ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ ബിസിനസ് സംരംഭങ്ങള്‍ക്കും ഗുണകരമാണെന്നു കാണിച്ചു തരാന്‍ പോകുകയാണെന്നാണ് അംബനി പറഞ്ഞത്. അതായത്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, എയര്‍ടെല്‍, വിഐ തുടങ്ങിയ കമ്പനികളൊക്കെ കരുതിയിരുന്നോളാന്‍ ഒരു ചെറിയൊരു മുന്നറിയിപ്പ്.
സാംസങ് ഗ്യാലക്‌സി സ്മാര്‍ട് ടാഗുകള്‍ ഉടന്‍ പുറത്തിറക്കും
ആപ്പിള്‍ എയര്‍ടാഗ്‌സ് എന്നൊരു ഉപകരണം പുറത്തിറക്കുമെന്നു പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. കീ ചെയിനുകള്‍ തുടങ്ങിയ സാധനങ്ങളോട് ചേര്‍ത്തു പിടിപ്പിച്ചുകഴിഞ്ഞാല്‍, ബ്ലൂ ടുത്ത് കണക്ടിവിറ്റിയുള്ള ഇവ എളുപ്പം ഫോണിലുള്ള ആപ്പുമായി കണക്ടു ചെയ്ത് കണ്ടെത്താമെന്നാണ് സങ്കല്‍പം. ആപ്പിളിന് എയര്‍ടാഗ്‌സിന്റെ പോരായ്മ തീര്‍ത്ത് ഇതുവരെ മതിയായിട്ടില്ലെങ്കിലും അവരുടെ അടുത്ത എതിരാളിയായ സാംസങ് ആ ആശയം നടപ്പിലാക്കിയിരിക്കുകയാണ് ഗ്യാലക്‌സി സ്മാര്‍ട് ടാഗിലൂടെ. ഇത് ജനുവരി 14ന് കമ്പനി അവതരിപ്പിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 15 യൂറോ (ഏകദേശം 1,400 രൂപ) ആയിരിക്കും വില. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ഇതു ലഭ്യമാക്കിയേക്കും.
സ്ട്രീമിങ്ങില്‍ താരമാകാന്‍ സ്‌നാപ്ഡ്രാഗണ്‍ 678 പ്രോസസര്‍ അവതരിപ്പിച്ചു
ഇനി 20,000 താഴെ വാങ്ങാന്‍ കിട്ടുന്ന ചില സ്മാര്‍ട് ഫോണുകള്‍ക്ക് ശക്തി പകരാന്‍ പോകുന്ന പ്രോസസറായിരിക്കും ക്വാല്‍കമിന്റെ സ്‌നാപ്ഡ്രാഗണ്‍ 678 സിസ്റ്റം ഓണ്‍ ചിപ്. നിലവിലുളള സ്‌നാപ്ഡ്രാഗണ്‍ 675ന്റെ പുതുക്കിയ പതിപ്പാണിത്. ഇതില്‍ 5ജി ഇല്ലെങ്കിലും മികച്ച 4ജി കണക്ടിവിറ്റി ആയിരിക്കുമിതെന്ന് കമ്പനി പറയുന്നു. അതോടെ സ്ട്രീമിങ്ങില്‍ സവിശേഷ കഴിവുകളുമായാണ് എത്തുന്നതെന്നും, 48എംപി വരെയുള്ള പിന്‍ ക്യാമറാ സെറ്റ്-അപ് പ്രവര്‍ത്തിപ്പിക്കാമെന്നും, ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീനുകളുള്ള ഫോണുകളെ സപ്പോര്‍ട്ട് ചെയ്യുമെന്നും പറയുന്നു.
മാന്ദ്യമേല്‍ക്കാതെ ആപ്പിള്‍
2021 തുടക്കത്തില്‍ 30 ശതമാനം കൂടുതല്‍ ഐഫോണ്‍ നിര്‍മിക്കും
പല മേഖലകളെയും പിടികൂടിയ മാന്ദ്യം ആപ്പിളിന്റെ വിശ്വസ്ത ഉപയോക്താക്കളെ ഇനിയും ബാധിച്ചിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് കമ്പനി നല്‍കുന്നത്. ഇപ്പോഴത്തെ വര്‍ധിച്ച ഡിമാന്‍ഡ് പരിഗണിച്ച് 2021 ആദ്യം 30 ശതമാനം കൂടുതല്‍ ഫോണുകള്‍ നിർമിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2021ന്റെ ആദ്യ പകുതിയല്‍ ഏകദേശം 96 ദശലക്ഷം ഫോണുകള്‍ നിര്‍മിച്ചെടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയിലെ വില്‍പന പരിഗണിച്ചാല്‍ ഇത് ഏകദേശം 30 ശതമാനം വര്‍ധനയാണ് കാണിക്കുന്നതെന്ന് നിക്കെയ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഐഫോണ്‍ 12 സീരിസ്, 11 സീരീസ്, എസ്ഇ മോഡല്‍ എന്നിവയായിരിക്കും കമ്പനി പുറത്തിറക്കുക.ആപ്പിള്‍ അടുത്ത വര്‍ഷവും ഓലെഡ് ഡിസ്‌പ്ലെ വാങ്ങുക സാംസങ്ങില്‍ നിന്ന്
ഐഫോണുകള്‍ കൂടുതല്‍ നിര്‍മിക്കുന്നത് സാംസങ്ങിനും ഗുണകരമാണ്. അടുത്ത വര്‍ഷം മൊത്തത്തില്‍ ഏകദേശം 160-180 ദശലക്ഷം ഐഫോണുകള്‍ ഉണ്ടാക്കി വില്‍ക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. ഏകദേശം 100 ദശലക്ഷം ഫോണുകളാണ് കമ്പനി ഈ വര്‍ഷം പുറത്തിറക്കിയിരിക്കുന്നത്. ഐഫോണ്‍ 12, 13 സീരീസുകളുടെ ഓലെഡ് ഡിസ്‌പ്ലെ ഉണ്ടാക്കി നല്‍കുന്നതില്‍ പ്രധാനി 'സാംസങ് ഡിസ്‌പ്ലെ' കമ്പനിയാണ്. അടുത്ത വര്‍ഷം മികച്ച ഐഫോണുകളുടെ ഡിസ്‌പ്ലെ കൂടുതലും നിര്‍മിക്കുക സാംസങ് ആയിരിക്കും. ഈ വര്‍ഷത്തേതിന്റെ ഇരട്ടി ഡിസ്‌പ്ലെ സാംസങ്ങില്‍ നിന്ന് ആപ്പിള്‍ അടുത്ത വര്‍ഷം വാങ്ങിയേക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം 120ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള ഫോണുകളും കമ്പനി പുറത്തിറക്കുമെന്നാണ് അറിയുന്നത്.
∙ പക്ഷപാത രഹിതമായ പ്ലാറ്റ്‌ഫോമായി നിലകൊള്ളുമെന്ന് ഫെയ്‌സ്ബുക് ഇന്ത്യ
തങ്ങള്‍ പക്ഷപാത രഹിതമായ ഒരു പ്ലാറ്റ്‌ഫോമായി നിലകൊള്ളുമെന്ന് ഫെയ്‌സ്ബുക് ഇന്ത്യാ മേധാവി അജിത് മോഹന്‍ അറിയിച്ചു. ജിയോയുമായുള്ള സഖ്യത്തോടു കൂടെ, കമ്പനി 2006ല്‍ ഇന്ത്യയില്‍ തുടങ്ങിയ യാത്ര കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുമെന്നും പറയുന്നു.
Post a Comment