ഇറാന്റെ ആപ്പില്‍ 'തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങള്‍' ഉണ്ടായിരുന്നതിനാലാണ് അതെടുത്തു കളഞ്ഞത് എന്നാണ് ഗൂഗിള്‍ നല്‍കുന്ന ഔദ്യോഗിക വ്യാഖ്യാനം. ആപ് അവകാശപ്പെടുന്നത് അതിന് കോവിഡ്-19 ഉണ്ടോ എന്ന് പരിശോധിച്ചറിയാനുള്ള കഴിവുണ്ടെന്നാണ്. എന്നാല്‍, ഇത് ഒരു ആപ്പില്‍ കൂടെ ചെയ്യുക എന്നത് അസാധ്യമായ കാര്യമാണെന്ന് ഗൂഗിള്‍ പറയുന്നു.
ഈ ആപ് ആദ്യം ഇന്റര്‍നെറ്റിലായിരുന്നു അവതരിപ്പിച്ചത്. ഇത് ഇറാന്‍ തങ്ങളുടെ ജനതയെ നിരീക്ഷിക്കാന്‍ സർക്കാർ ഇറക്കിയതാണെന്ന വാദം അപ്പോഴെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഒരു മാള്‍വെയര്‍ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാന്‍കോ ഇതു പരിശോധിച്ചെങ്കിലും അങ്ങനെയൊന്നും കാണാനായില്ല. സാധാരണ ആപ്പുകള്‍ അതിന്റെ ഉപയോക്താക്കളെ ഒളിഞ്ഞു നോക്കുന്നതിനേക്കാള്‍ കൂടുതലായി ഇതിൽ ഒന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
ഈ ആപ് ഒരു ദുരുദ്ദേശമുള്ള ട്രോജനോ, സ്‌പൈവെയറോ അല്ലെന്നും അദ്ദേഹം പറയുന്നു. ആപ് ചോദിക്കുന്ന പെര്‍മിഷനുകള്‍ സാധാരണ ഹെല്‍ത് ആപ്പുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ വേണ്ടവ മാത്രമാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഈ ആപ്പിന്റെ സൃഷ്ടാവാരാണെന്ന് വെളിപ്പെടുത്തിയപ്പോഴാണ് ആപ്പിന്റെ ഉദ്ദേശലക്ഷ്യത്തേക്കുറിച്ചുള്ള ഉല്‍കണ്ഠ പരന്നത്. സ്മാര്‍ട് ലാന്‍ഡ് സ്ട്രാറ്റജി എന്ന ഗ്രൂപ്പാണ് ഇത് ഇറക്കിയത്. ഈ ഗ്രൂപ്പിന്റെ ആപ്പുകളിലെല്ലാം സ്‌പൈവെയര്‍ കണ്ടെത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഈ ആപ്പുകളെല്ലാം ഇറാന്‍ സർക്കാരിനു വേണ്ടി ഉണ്ടാക്കപ്പെട്ടയുമായിരുന്നു. എന്തിനാണ് ഇറാന്റെ ആപ് എടുത്തുകളഞ്ഞത് എന്ന ചോദ്യത്തിന് ഗൂഗിള്‍ കൂടുതല്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
എന്തായാലും ആപ് നീക്കം ചെയ്തത് അതില്‍ സ്‌പൈവെയര്‍ ഉള്ളതുകൊണ്ടാണെന്ന് ഗൂഗിള്‍ സമ്മതിച്ചിട്ടില്ല. എന്നാല്‍, കൊറൊണാവൈറസിനെ ഉപയോക്താവിന് തന്നെ കണ്ടുപിടിക്കാമെന്ന നടക്കാത്ത അവകാശവാദം കാരണമാണ് ആപ് എടുത്തുകളഞ്ഞത് എന്നാണ് നേരത്തെ ഗൂഗിള്‍ നല്‍കിയ പ്രതികരണം. ഏതാനും ചോദ്യങ്ങള്‍ ചോദിച്ച് ഡോക്ടര്‍മാര്‍ ടെസ്റ്റ് നടത്തി എത്തിച്ചേരുന്ന നിഗമനങ്ങളിലെത്തിച്ചേരാന്‍ ആപ്പും ശ്രമിക്കുന്നു. ഇത് അനുവദിക്കില്ല എന്നാണ് ഗൂഗിളിന്റെ നിലപാട്
Post a Comment