ഡിസംബറിലെ താരിഫ് നിരക്ക് വർദ്ധനയിലൂടെ ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർദ്ധിപ്പിക്കുക എന്നതായിരുന്നു കമ്പനികൾ ലക്ഷ്യമിട്ടിരുന്നത്. എആർപിയു വർദ്ധിച്ചുവെങ്കിലം കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ പോന്ന വർദ്ധനവ് ആയിരുന്നില്ല അത്. എജിആർ കുടിശ്ശിക അടക്കമുള്ളവ കാരണം ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ കടുത്ത പ്രതിസന്ധിയിലാണ്.
നിലനിൽപ്പ് തന്നെ അപകടത്തിലായ അവസരത്തിൽ താരിഫ് നിരക്കുകളുടെ അടിസ്ഥാന വില സർക്കാർ തന്നെ നിശ്ചയിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വോഡാഫോൺ ഐഡിയ. നേരത്തെ കമ്പനികളെല്ലാം അടിസ്ഥാന താരിഫ് സ്ലാബ് ഉണ്ടാക്കണമെന്ന ആവശ്യവുമായി ട്രായ് യെ സമീപിച്ചിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ട്രായ് അടിസ്ഥാന നിരക്ക് നിശ്ചയിക്കാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർത്തതും സ്വകാര്യ കമ്പനികളാണ്.
നിലവിലെ സ്ഥിതിയിൽ ഒരു ജിബി ഡാറ്റയ്ക്ക് 35 രൂപ എന്ന അടിസ്ഥാന വില നിശ്ചയിക്കണമെന്നാണ് വോഡാഫോൺ ഐഡിയ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ടെലിക്കോം സേവന ദാതാക്കളുടെ താരിഫ് നിരക്കുകൾ അനുസരിച്ച് ഒരു ജിബി ഡാറ്റയ്ക്ക് 4 മുതൽ 5 രൂപ വരെയാണ് ഉപയോക്താവ് നൽകുന്നത്. ഇതിനൊപ്പം പ്രതിമാസം കണക്ടിവിറ്റി ചാർജ്ജായി 50 രൂപ ഉപയോക്താവിൽ നിന്നും ഈടാക്കണമെന്നും വോഡാഫോൺ ആവശ്യപ്പെട്ടു.
ഡാറ്റ, കണക്ടിവിറ്റി ചാർജ്ജുകൾക്ക് പുറമേ വോയ്‌സ് കോളുകൾക്ക് സെക്കന്റിൽ 6 പൈസ എന്ന നിരക്ക് അടിസ്ഥാന നിരക്കായി കൊണ്ടുവരണമെന്നും വോഡാഫോൺ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ നിലവിലുള്ള താരിഫ് നിരക്കുകളെ മുഴുവൻ ഉടച്ച് വാർക്കുന്ന രീതിയിലുള്ള പരിഷ്കാരങ്ങൾക്കാണ് വോഡാഫോൺ ഐഡിയ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്
നിലവിൽ ഇന്ത്യയിലെ ടെലിക്കോം ഓപ്പറേറ്റർമാരൊന്നും തന്നെ ഉപഭോക്താവിൽ നിന്ന് പ്രതിമാസ കണക്റ്റിവിറ്റി നിരക്കുകൾ ഈടാക്കുന്നില്ല. ഈ പുതിയ ശുപാർശ പ്രകാരം സർക്കാർ താരിഫ് നിരക്കുകളിൽ ഇടപെട്ട് നിയന്ത്രണങ്ങൾ കൊണ്ടുവരികയാണെങ്കിൽ ഒരു ഉപയോക്താവിന് ഡാറ്റയ്‌ക്കും വോയ്‌സ് കോളുകൾക്കായുള്ള അധിക റീചാർജ് പ്ലാനുകൾക്കുമായി പ്രതിമാസം 1,000 രൂപ വരെ ചിലവഴിക്കേണ്ടി വരും.
ജിയോയും എയർടെലും നിലവിൽ ഒരു വർഷം വാലിഡിറ്റിയുള്ള 2,000 രൂപയ്ക്ക് താഴെ മാത്രം വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സൌജന്യ വോയ്‌സ് കോളുകളും ഒരു വർഷം മുഴുവൻ പ്രതിദിനം കുറഞ്ഞത് ഒരു ജിബി ഡാറ്റയുമാണ് ഈ പ്ലാനുകളിലൂടെ ലഭിക്കുന്നത്. വോഡഫോൺ-ഐഡിയയുടെ ശുപാർശ പ്രകാരം ഉപയോക്താവിന് വോയ്‌സ് ആനുകൂല്യങ്ങളെഴികെയുള്ള ആനുകൂല്യങ്ങൾക്ക് പ്രതിമാസം 1,000 രൂപ ചിലവഴിക്കേണ്ടി വരും.
സർക്കാർ ഈ ശുപാർശകൾ പരിഗണിക്കുമോ?
വോഡാഫോൺ ഐഡിയ താരിഫ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് നടത്തിയ ശുപാർശകൾ കേന്ദ്ര സർക്കാർ പരിഗണിക്കാൻ സാധ്യതയില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ നഷ്ടം നേരിടുകയും ഇന്ത്യയിൽ അടച്ച് പൂട്ടുന്ന സ്ഥിതിയാണ് എന്ന് വെളിപ്പെടുത്തുകയും ചെയ്ത കമ്പനിയാണ് വോഡാഫോൺ ഐഡിയ. അതുകൊണ്ട് തന്നെ ഇത് ടെലക്കോം വിപണിയുടെ നേട്ടത്തിനാണ് എന്ന പരിഗണന പോലും നൽകാനാവില്ല.
നിലവിലെ സ്ഥിതി അനുസരിച്ച് എയർടെൽ, ജിയോ എന്നി ടെലിക്കോം കമ്പനികൾ നിലവിലെ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കുകയും ഇന്ത്യയിലെ മുൻ നിര ടെലിക്കോം കമ്പനികളായി തുടരുകയും ചെയ്യും. താരിഫ് വിലയിൽ അൽപ്പം വർദ്ധനവ് ഈ കമ്പനികളിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. വോഡാഫോൺ ശുപാർശ ചെയ്ത നിലയിലേക്ക് ഇന്ത്യയിലെ താരിഫ് നിരക്കുകൾ വർദ്ധിക്കാൻ യാതൊരു സാധ്യതയുമില്ല.
Post a Comment